Friday, July 18, 2008

കര്‍മ്മം സ്വഭാവത്തില്‍ ചെലുത്തുന്ന സ്വാധീനത

ചെയ്യുക എന്നര്‍ത്ഥം വരുന്ന 'കൃ' എന്ന സംസ്കൃത ധാതുവില്‍ നിന്നാണ്‌ കര്‍മ്മം എന്ന വാക്കുണ്ടായത്. ആയതിനാല്‍ നാം ചെയ്യപ്പെടുന്നതെല്ലാം കര്‍മ്മം.

ഭാരതീയ സംസ്കൃതിയില്‍ ജീവിതലക്ഷ്യമെന്നത് ജ്ഞാനവും വരും തലമുറക്കുവേണ്ടിയുള്ള സൌകര്യ സമ്പാദനവുമാണ്‌. പാശ്ചാത്യരാജ്യങ്ങളിലേതുപോലെ ഇന്ദ്രിയസുഖമല്ല. ഭോഗങ്ങളും സുഖങ്ങളും ഒരിക്കല്‍ നശിക്കുമെന്ന ഒരു തിരിച്ചറിവ്‌ എന്തുകൊണ്ടോ ഓരോ ഭാരതീയനും ഉണ്ട്. ഭോഗമാണ്‌ ജീവിതലക്ഷ്യമെന്നു കരുതുന്നത് അബദ്ധമാണ്‌ എന്ന ഒരു അവബോധം ഇന്റര്‍നെറ്റ് യുഗത്തിലെ, ഇന്നത്തെ തലമുറയിലെ കുട്ടികളില്‍ പോലും ഉണ്ട് എന്നതാണ്‌ നമ്മള്‍ ഭാരതീയരുടെ സവിശേഷത.

എല്ലാ മനുഷ്യനും ജീവജാലങ്ങള്‍ക്കും സുഖവും ദു:ഖവും എന്ന രണ്ടു അവസ്ഥകള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്നു. ഈ അവസ്ഥകള്‍ വിവിധങ്ങളായ ചിത്രങ്ങള്‍ മനസ്സില്‍ പതിക്കുന്നു. ഈ രണ്ടു അവസ്ഥകളുടെ സംയുക്തഫലത്തെയാണ്‌ ഒരാളുടെ 'സ്വഭാവം' എന്നു പറയുന്നത്. ഒരാളുടെ സ്വഭാവം എന്നതു അയാളുടെ വാസനകളുടെ ആകെത്തുക, മാനസിക പ്രവണതകളുടെ മൊത്തഫലം എന്നതു മാത്രമാകുന്നു. ഒരാളുടെ സ്വഭാവ രൂപീകരണത്തില്‍ സുഖത്തിനും ദു:ഖത്തിനും തുല്യ പങ്കാണ്‌.

ചില അവസരങ്ങളില്‍ ദു:ഖമാണ്‌ സുഖത്തേക്കാള്‍ വലിയ ഗുരു. ലോകത്തിലെ മഹാന്‍മാരുടെ ജീവചരിത്രം പരിശോധിച്ചാല്‍ വെളിവാകുന്ന ഒരു കാര്യമുണ്ട്. അവരില്‍ അന്തര്‍ലീനമായിരുന്ന വീര്യാഗ്നിയെ, അഥവാ കഴിവിനെ ജ്വലിപ്പിച്ചത്‌ പ്രശംസയേക്കാള്‍ പ്രഹരങ്ങളായിരുന്നു എന്നു നമുക്കു മനസ്സിലാകുന്നു.

ജ്ഞാനം എന്നത്‌ മനുഷ്യനില്‍ സ്വത:സിദ്ധമായിട്ടുള്ളതാണ്‌. ഒന്നും വെളിയില്‍ നിന്നും വരുന്നില്ല. ഒരു മനുഷ്യന്‍ 'അറിയുന്നു' എന്നു പറയുമ്പോള്‍ അയാള്‍ 'മറ നീക്കി കണ്ടെത്തിയിരിക്കുന്നു' എന്നു മാത്രമാണ്‌ അര്‍ത്ഥം. ന്യൂട്ടണ്‍ ആകര്‍ഷണശക്തി കണ്ടുപിടിച്ചു എന്നു പറയുന്നു. അതു ന്യൂട്ടണെ കാത്ത്‌ വല്ല മൂലയിലും ഒളിച്ചിരിക്കുകയായിരുന്നോ? അത്‌ അദ്ദേഹത്തിന്റെ മനസ്സില്‍ തന്നെയുണ്ടായിരുന്നു. കാലം വന്നപ്പോള്‍ അതു അദ്ദേഹത്തിനു ഗോചരമായി. ഇതുപോലെ ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള ജ്ഞാനം മുഴുവന്‍ മനസ്സില്‍ നിന്നും വന്നിട്ടുള്ളതാകുന്നു.

ഈ ലോകത്തിനെ സംബന്ധിച്ച അനന്തമായ അറിവുകള്‍ നമ്മുടെ മനസ്സില്‍ തന്നെയുണ്ട്. എന്നാല്‍ വളരെയാളുകളുടെയും കാര്യത്തില്‍ അതു മൂടിക്കിടക്കുകയാണ്‌. ആ ആവരണം കുറച്ചു കുറച്ചു നീക്കപ്പെടുമ്പോള്‍ അതിനെയാണ്‌ നമ്മള്‍ 'പഠിക്കുന്നു' എന്നു പറയുന്നത്‌. ആരില്‍ അതു കട്ടിയായി കിടക്കുന്നുവോ അയാള്‍ അജ്ഞനാകുന്നു.

ശരീരം കൊണ്ടും മനസ്സു കൊണ്ടും നമ്മള്‍ ചെയ്യുന്നതൊക്കെയും കര്‍മ്മമാണ്‌. ഒട്ടധികം കര്‍മ്മങ്ങള്‍ കൂടിച്ചേര്‍ന്നതിന്റെ സമാഹാരം പോലെയുള്ള കര്‍മ്മങ്ങളുമുണ്ട്. കടലോരത്ത് തിരയടിക്കുമ്പോള്‍ നമ്മള്‍ ഒരു വലിയ ശബ്ദം കേള്‍ക്കുന്നു. എന്നാല്‍ ഓരോ വലിയ തിരയും ലക്ഷക്കണക്കിനു ചെറിയ തിരകള്‍ ചേര്‍ന്നുണ്ടാകുന്നതാണെന്നു നമുക്കറിയാം. ഓരോ ചെറു തിരയും ഒരു ശബ്ദം പുറപ്പെടുവിക്കുന്നുണ്ട്, പക്ഷേ നാം അതു കേള്‍ക്കുന്നില്ല. അവയെല്ലാം കൂടിച്ചേര്‍ന്നു വലിയ ശബ്ദമാകുന്നതു മാത്രമേ നമ്മള്‍ കേള്‍ക്കുന്നുള്ളൂ. അതുപോലെ ഹൃദയത്തിന്റെ ഓരോ സ്പന്ദനവും കര്‍മ്മമാകുന്നു. ചില കര്‍മ്മങ്ങള്‍ നമ്മുടെ അറിവില്‍ പെടുന്നു,ചിലതു ഗോചരമാകുന്നു. ഇതൊക്കെ അനേകം ചെറു കര്‍മ്മങ്ങളുടെ സമാഹാരവുമാകുന്നു.

ഒരാളുടെ സ്വഭാവത്തെക്കുറിച്ചു ശരിയായി വിധി കല്‍പ്പിക്കണമെങ്കില്‍ അയാളുടെ വലിയ പ്രവര്‍ത്തനങ്ങളെയല്ല നോക്കേണ്ടത്. ഏതു മഠയനും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഒരു വീരകൃത്യം ചെയ്തു എന്നു വരാം. ഒരു മനുഷ്യന്‍ തന്റെ നിത്യസാധാരണങ്ങളായ കര്‍മ്മങ്ങള്‍ എങ്ങനെ ചെയ്യുന്നു എന്നു നിരീക്ഷിക്കുക. അവയത്രേ ഒരാളുടേ സ്വഭാവത്തെ നമുക്കു കാണിച്ചു തരുന്നത്.

ലോകത്തു നമ്മള്‍ കാണുന്ന സകല കര്‍മ്മങ്ങളും, സകല പ്രസ്‌ഥാനങ്ങളും മനുഷ്യന്റെ കര്‍മ്മാധിഷ്ഠിതമായ ഇച്ഛാശക്തിയുടെ ബഹിര്‍പ്രകാശനം മാത്രമാണ്‌. ശാസ്ത്രീയമായ ഓരോ കണ്ടെത്തലുകള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, നഗരങ്ങള്‍, കപ്പലുകള്‍, യുദ്ധസാമഗ്രികള്‍ ഇവയെല്ലാം മനുഷ്യന്റെ ഇച്ഛാശക്തിയുടെ മൂര്‍ത്തരൂപങ്ങളാണ്‌. ഈ ഇച്ഛാശക്തിയെ സൃഷ്ടിക്കുന്നത്‌ ഒരോ മനുഷ്യനിലേയും സ്വഭാവമാണ്‌.

ബുദ്ധനോ, ക്രിസ്തുവിനോ ഉണ്ടായിരുന്നതുപോലുള്ള സ്വഭാവ സവിശേഷത, അല്ലെങ്കില്‍ മനശ്ശക്തി ഒരു ജന്‍മം കൊണ്ടു സമ്പാദിക്കാവുന്നതല്ല. എന്തെന്നാല്‍ അവരുടെ പിതാക്കന്‍മാര്‍ ആരായിരുന്നു എന്നു നമുക്കു അറിയാം. മനുഷ്യസമുദായത്തിന്റെ നന്‍മക്കായി ഒരിക്കലെങ്കിലും ഒരു വാക്ക്‌ ആ പിതാക്കന്‍മാര്‍ പറഞ്ഞതായി നമുക്കറിവില്ല. ജോസഫിനെപ്പോലെ എത്രയോ ലക്ഷം ആശാരിമാര്‍ മുമ്പുണ്ടായിരുന്നു. എത്രയോ ലക്ഷം ഇപ്പോഴുമുണ്ട്. ശുദ്ധോദനനെപ്പോലെ എത്രയോ ചെറിയ രാജാക്കന്‍മാര്‍ ലോകത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. സ്വന്തം ഭൃത്യന്‍മാര്‍ പോലും വകവെച്ചിട്ടില്ലാത്ത ഒരു ശുദ്ധോദനരാജാവ്‌ ലോകത്തിലെ പകുതി ജനങ്ങളുടെ ആരാധനാപാത്രമായ പുത്രനെ ജനിപ്പിച്ചതെങ്ങനെ? ഒരു ആശാരിക്കും അനേകലക്ഷം ജനങ്ങള്‍ ഈശ്വരനായി ആരാധിക്കുന്ന അയാളുടെ പുത്രനും തമ്മിലുള്ള വിപുലമായ അന്തരത്തിനെന്താണു കാരണം?

പാരമ്പര്യം എന്ന സിദ്ധാന്തം കൊണ്ട് ഇവക്കു തൃപ്തികരമായാ മറുപടി ലഭിക്കുന്നില്ല. ബുദ്ധനും യേശുവും ലോകത്തിനുമേള്‍ നിക്ഷേപിച്ച ഗംഭീര മനശ്ശക്തി എവിടെ നിന്നുണ്ടായി? അവരില്‍ത്തന്നെ അന്തര്‍ലീനമായിരുന്ന ആ ശക്തിയെ മറനീക്കി പുറത്തെടുക്കാന്‍ പാകത്തിലുള്ള സ്വഭാവസവിശേഷതയും അതിനുള്ള ആര്‍ജ്ജവും അവരിലുണ്ടായിരുന്നു. സ്വകര്‍മ്മത്തിലൂടെയാണവര്‍ ജ്ഞാനികളായത്‌.

മനുഷ്യന്റെ സ്വഭാവം കര്‍മ്മത്താല്‍ നിര്‍ണ്ണയിക്കപ്പെടുന്നു. സ്വന്തം അദ്ധ്വാനം കൊണ്ടു സമ്പാദിക്കുന്നതല്ലാതെ യാതൊന്നും ആര്‍ക്കും ലഭിക്കുകയില്ല. ഇതൊരു ശാശ്വതമായ നിയമമാണ്‌. ഇത്‌ അങ്ങനെയല്ലായെന്നു ചിലപ്പോള്‍ തോന്നും. എന്നാല്‍ കാലാന്തരത്തില്‍ അതിന്റെ യാഥാര്‍ത്ഥ്യം നമുക്കു ബോധ്യപ്പെടും. ധനത്തിനുവേണ്ടി ഒരാള്‍ ജീവിതകാലം മുഴുവന്‍ യത്നിച്ചേക്കാം. അയാള്‍ അതിനു വേണ്ടി അനേകായിരം പേരെ വഞ്ചിച്ചിരിക്കാം. എന്നാല്‍ തനിക്കു ധനികനാകാനുള്ള അര്‍ഹത ഇല്ല എന്ന്‌ ഒടുവില്‍ അയാള്‍ അറിയുന്നു. അയാള്‍ക്ക് ജീവിതം ഒരു ബുദ്ധിമുട്ടായി പിന്നീട്‌ അനുഭവപ്പെടുന്നു. ശാരീരികസുഖങ്ങള്‍ക്കാവശ്യമായ സാധനസാമഗ്രികള്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കാന്‍ നമുക്കു കഴിഞ്ഞേക്കാം. എന്നാല്‍ നാം നേടിയതേ യഥാര്‍ത്ഥത്തില്‍ നമ്മുടേതാകയുള്ളൂ. ഒരു മഠയന്‍ ലോകത്തിലെ സകലപുസ്തകങ്ങളും വിലക്കു വാങ്ങി തന്റെ ഗ്രന്‌ഥശാലയില്‍ ശേഖരിച്ചാലും വായിക്കാനയാള്‍ക്ക്‌ അര്‍ഹതയുള്ളതു മാത്രമേ വായിക്കാന്‍ കഴിയൂ. ഈ അര്‍ഹതയാകട്ടെ കര്‍മ്മം കൊണ്ടും അതു വഴിയുള്ള ജ്ഞാനം കൊണ്ടും മാത്രമേ ലഭിക്കുന്നുള്ളൂ.

നമുക്ക്‌ എന്തിനെല്ലാം അര്‍ഹതയുണ്ടെന്നും എന്തെല്ലാം ദഹിക്കുമെന്നും നിര്‍ണ്ണയിക്കുന്നത്‌ നമ്മുടെ കര്‍മ്മങ്ങളാകുന്നു. തന്റെ ഇന്നത്തെ അവസ്ഥക്കു ഉത്തരവാദി തന്റെ കര്‍മ്മങ്ങളാണെന്നുള്ള തിരിച്ചറിവു ഓരോരുത്തര്‍ക്കും ഉണ്ടാകേണ്ടതാണ്‌. ഭാവിയില്‍ നാം ആഗ്രഹിക്കുന്നവിധമുള്ള ഏതവസ്ഥയും നമ്മുടെ കര്‍മ്മങ്ങള്‍ കൊണ്ടു സാധിക്കാവുന്നതുമാണ്‌. ഒരു ശ്ലോകം ഉദ്ധരിച്ചുകൊണ്ട്‌ ഇതിവിടെ നിര്‍ത്തുന്നു.

ശുഭേന കര്‍മ്മണാ സൌഖ്യം ദു:ഖം പാപേന കര്‍മ്മണാ
കൃതം ഫലതി സര്‍വത്ര നാ കൃതം ഭുജ്യതേ ക്വചിത്‌
തഥാ സ്വര്‍ഗ്ഗശ്ച ഭോഗാശ്ച നിഷ്ഠാ യാ ച മനീഷിതാ
സര്‍വ്വം പുരുഷകാരേണ കൃതനേഹോപലഭ്യതേ
കൃത: പുരുഷകാരസ്തു ദൈവമേവാനുവര്‍ത്തതേ
ന ദൈവമകൃതേ കിഞ്ചിത്‌ കസ്യ ചിദ്‌ ദാതുമര്‍ഹതി.


(ശുഭകര്‍മ്മം കൊണ്ട് സുഖവും പാപകര്‍മ്മം കൊണ്ട് ദു:ഖവും ഉണ്ടാകുന്നു. ചെയ്ത കര്‍മ്മമാണ്‌ സര്‍വത്ര ഫലിക്കുന്നത്‌. ചെയ്യാത്തത്‌ എങ്ങും അനുഭവിക്കാന്‍ കിട്ടുകയില്ല. അതുപോലെ സ്വര്‍ഗ്ഗം, ഭോഗങ്ങള്‍, നിഷ്ഠ, ബുദ്ധി ഇതെല്ലാം ഇവിടെത്തന്നെ ചെയ്ത പുരുഷപ്രയത്നം കൊണ്ടു കിട്ടുന്നു. ചെയ്ത പുരുഷാകാരത്തിന്റെ (കര്‍മ്മത്തിന്റെ) പിന്നാലെ ഭാഗ്യവും ചെല്ലുന്നു. ഒന്നും ചെയ്യാതിരിക്കെ ആര്‍ക്കും തന്നെ ഭാഗ്യം ലഭിക്കുന്നില്ല.)
----------തുടരും

4 comments:

കേരളക്കാരന്‍ said...

ഒരാളുടെ സ്വഭാവത്തെക്കുറിച്ചു ശരിയായി വിധി കല്‍പ്പിക്കണമെങ്കില്‍ അയാളുടെ വലിയ പ്രവര്‍ത്തനങ്ങളെയല്ല നോക്കേണ്ടത്. ഏതു മഠയനും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഒരു വീരകൃത്യം ചെയ്തു എന്നു വരാം. ഒരു മനുഷ്യന്‍ തന്റെ നിത്യസാധാരണങ്ങളായ കര്‍മ്മങ്ങള്‍ എങ്ങനെ ചെയ്യുന്നു എന്നു നിരീക്ഷിക്കുക. അവയത്രേ ഒരാളുടേ സ്വഭാവത്തെ നമുക്കു കാണിച്ചു തരുന്നത്.

ഗുരുജി said...

നല്ല ഉദ്യമം.
ഇടക്കുവെച്ചു നിര്‍ത്താതിരിക്കുക..
നല്ല വായന..
നന്ദി

കേരളക്കാരന്‍ said...

ബുദ്ധനോ, ക്രിസ്തുവിനോ ഉണ്ടായിരുന്നതുപോലുള്ള സ്വഭാവ സവിശേഷത, അല്ലെങ്കില്‍ മനശ്ശക്തി ഒരു ജന്‍മം കൊണ്ടു സമ്പാദിക്കാവുന്നതല്ല. എന്തെന്നാല്‍ അവരുടെ പിതാക്കന്‍മാര്‍ ആരായിരുന്നു എന്നു നമുക്കു അറിയാം. മനുഷ്യസമുദായത്തിന്റെ നന്‍മക്കായി ഒരിക്കലെങ്കിലും ഒരു വാക്ക്‌ ആ പിതാക്കന്‍മാര്‍ പറഞ്ഞതായി നമുക്കറിവില്ല. ജോസഫിനെപ്പോലെ എത്രയോ ലക്ഷം ആശാരിമാര്‍ മുമ്പുണ്ടായിരുന്നു. എത്രയോ ലക്ഷം ഇപ്പോഴുമുണ്ട്. ശുദ്ധോദനനെപ്പോലെ എത്രയോ ചെറിയ രാജാക്കന്‍മാര്‍ ലോകത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. സ്വന്തം ഭൃത്യന്‍മാര്‍ പോലും വകവെച്ചിട്ടില്ലാത്ത ഒരു ശുദ്ധോദനരാജാവ്‌ ലോകത്തിലെ പകുതി ജനങ്ങളുടെ ആരാധനാപാത്രമായ പുത്രനെ ജനിപ്പിച്ചതെങ്ങനെ? ഒരു ആശാരിക്കും അനേകലക്ഷം ജനങ്ങള്‍ ഈശ്വരനായി ആരാധിക്കുന്ന അയാളുടെ പുത്രനും തമ്മിലുള്ള വിപുലമായ അന്തരത്തിനെന്താണു കാരണം?

Ajith said...

"ഹിന്ദുത്വം എന്നത്‌ ഒരു മതമല്ല, ഒരു സംസ്കാരമാണെന്നു വിശ്വസിക്കുന്ന ഒരു ഹിന്ദു. "

Valare nalla thought. Athmeeyathaye valarthan nadakkunna 'ahangari'ye polullavar tangalude blog vaayichirunnegil ennu njan aasichu povunnu.