Saturday, July 19, 2008

കര്‍മ്മം ചെയ്യാന്‍ പഠിക്കാനായിട്ടെന്താണുള്ളത്?

കര്‍മ്മം ചെയ്യാന്‍ പഠിക്കാനായിട്ടെന്താണുള്ളത്? ലോകത്തിലുള്ള സകലരും ഏതെങ്കിലും ഒരു കര്‍മ്മം എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ, പിന്നെ എന്താണ്‌ കൂടുതലായി അതില്‍ അറിയാനുള്ളത്‌ എന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും. എന്നാല്‍ നമ്മുടെ ശക്തികളെ ചിന്നിച്ചിതറിച്ചുകളയുക എന്നൊന്നുണ്ട്. കാമ-ക്രോധ-ലോഭ-മോഹ-മദ-മാത്സര്യങ്ങളുടെ അടക്കലുകള്‍ ശീലിക്കാത്തിടത്തോളം വെറുതെ കര്‍മ്മം ചെയ്തു തളരുകയേ ഉള്ളൂ. അങ്ങനെ സംഭവിക്കാതെ, സാമര്‍ത്ഥ്യത്തോടുകൂടി ശാസ്ത്രീയമായ രീതിയില്‍ കര്‍മ്മം ചെയ്യുന്നതിനെയാണ്‌ കര്‍മ്മയോഗം എന്നു നമ്മള്‍ ഭാരതീയര്‍ പറയുന്നത്.

ജ്ഞാനവും ശക്തിയും ഓരോ മനുഷ്യനിലുമുണ്ട്. അവയെ പുറത്തേക്കു കൊണ്ടുവരാനുള്ള ആഘാതങ്ങളെപ്പോലെയായിരിക്കണം വിവിധതരത്തിലുള്ള കര്‍മ്മങ്ങള്‍. മനുഷ്യന്‍ വിവിധ ഉദ്ദേശ്യങ്ങളാല്‍ കര്‍മ്മം ചെയ്യുന്നു. ഉദ്ദേശ്യമില്ലാത്ത ഒരു കര്‍മ്മവുമില്ല. ചില മനുഷ്യര്‍ക്കു കീര്‍ത്തി വേണമെന്നുണ്ട്. അവര്‍ അതിനുവേണ്ടി കര്‍മ്മം ചെയ്യുന്നു. വേറെ ചിലര്‍ക്ക്‌ പണം വേണം. അവര്‍ അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. മറ്റു ചിലര്‍ക്ക്‌ അധികാരശക്തിയാണാവശ്യം. അവര്‍ അതിലേക്കായി പ്രവര്‍ത്തിക്കുന്നു. ഇനിയും ചിലര്‍ മരണാനന്തരം തങ്ങളുടെ പേരു നിലനില്‍ക്കാനായി കര്‍മ്മം ചെയ്യുന്നു.

ചൈനയില്‍ മരിച്ചതിനുശേഷമല്ലാതെ ആര്‍ക്കും ഒരു ബഹുമതി ലഭിക്കുകയില്ല. നമ്മുടെ രീതിയേക്കാള്‍ എത്രയോ മെച്ചപ്പെട്ട ആചാരമാണത്. ചൈനയില്‍ ഒരാള്‍ എന്തെങ്കിലും ഉത്കൃഷ്ടമായ ഒരു പ്രവൃത്തി ചെയ്താല്‍ അവര്‍ അയാളുടെ പിതാവിനോ, പിതാമഹനോ പ്രഭുസ്‌ഥാനം നല്‍കും. അതുകൊണ്ട് ചിലര്‍ അതിനായി കര്‍മ്മം ചെയ്യുന്നു.

ചിലര്‍ പ്രായശ്ചിത്തത്തിന്റെ രൂപത്തില്‍ കര്‍മ്മം ചെയ്യുന്നു. എല്ലാ തരത്തിലുമുള്ള ദുഷ്‌കര്‍മ്മങ്ങളും ചെയ്തിട്ട്‌ ഒടുവില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുകയോ ദൈവങ്ങള്‍ക്കു വഴിപാടുകള്‍ നടത്തുകയോ ചെയ്യും. എന്നിട്ട് പുരോഹിതന്റെ പക്കല്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക്‌ ഒരു പ്രവേശനപത്രം ലഭിക്കാന്‍ കൈക്കൂലിയായി അവര്‍ക്കു വല്ലതും ദാനം ചെയ്യും. എന്തു പാപം ചെയ്താലും ഈ വിധം ദാനധര്‍മ്മത്താല്‍ പാപമോചനം ലഭിക്കുമെന്നുംയാതൊരു ശിക്ഷയും അനുഭവിക്കേണ്ടി വരികയില്ലായെന്നും അവര്‍ വിചാരിക്കുന്നു. അതിനായാണ്‌ അവര്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നത്. ഇങ്ങനെയുള്ള നാനാവിധ ഉദ്ദേശ്യങ്ങളാണ്‌ കര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക്‌ പ്രേരകമായി വര്‍ത്തിക്കുന്നത്‌.

എന്നാല്‍ കീര്‍ത്തിയോ സ്വര്‍ഗ്ഗപ്രാപ്തിയോ യാതൊന്നും ആഗ്രഹിക്കാതെ കര്‍മ്മത്തിനുവേണ്ടി കര്‍മ്മം ചെയ്യുന്ന വിശിഷ്ടപുരുഷന്‍മാര്‍ ഏതു രാജ്യത്തുമുണ്ട്‌. അവരാണ്‌ ലോകത്തിലെ യഥാര്‍ത്ഥ ധര്‍മ്മസേതുക്കള്‍. തന്റെ കര്‍മ്മത്തില്‍ നിന്നും നന്‍മ ലഭിക്കും എന്നുള്ളതുകൊണ്ടു മാത്രം കര്‍മ്മം ചെയ്യുന്നവര്‍. ആയതിനാല്‍ ഇവര്‍ പാവങ്ങള്‍ക്കു നന്‍മ ചെയ്യുകയും മനുഷ്യരെ സഹായിക്കുകയും ചെയ്യുന്നു. പേരും പെരുമയും ലാക്കാകിക്കൊണ്ടുള്ള കര്‍മ്മങ്ങള്‍പ്രായേണ ഉടനടി ഫലം തരുന്നില്ല. വൃദ്ധാവസ്ഥയിലെത്തുമ്പോഴായിരിക്കും അവ വന്നു ചേരുക. ഒരു മനുഷ്യന്‍ സ്വാര്‍ത്ഥപരമായ യാതൊരു ഉദ്ദേശ്യവുമില്ലാതെ കര്‍മ്മം ചെയ്താല്‍ അയാള്‍ക്ക്‌ യാതൊരു നേട്ടവും കൈ വരുന്നില്ലേ? ഉണ്ട്‌. അയാള്‍ക്കു പരമമായ നേട്ടം ഉണ്ടാകുന്നു. നിസ്സ്വാര്‍ത്ഥതയാണ്‌ അധികം ലാഭകരം. അതഭ്യസിക്കാനുള്ള ക്ഷമ ജനങ്ങള്‍ക്കില്ലായെന്നേയുള്ളൂ.

പ്രേമം, സത്യം, നിസ്സ്വാര്‍ത്ഥത ഇവ സദാചാരപരമായ വെറും അലങ്കാരവാക്കുകളല്ല. പരമമായ ആദര്‍ശങ്ങളാകുന്നു. അവയില്‍ നിന്നാണ്‌ ഒരു മനുഷ്യന്‌ ശക്തിയുടെ ഗംഭീരപ്രകാശനം ഉണ്ടാകുന്നത്‌.

യാതൊരു സ്വാര്‍ത്ഥതാത്പര്യമില്ലാതെ, ഭാവിയെക്കുറിച്ചുള്ള ആധിയില്ലാതെ, സ്വര്‍ഗ്ഗനരക വിചാരമില്ലാതെ, അഞ്ചുനിമിഷമെങ്കിലും ഒരാള്‍ക്കു കര്‍മ്മം ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഗംഭീരനായ ഒരു ധര്‍മ്മാത്മാവായി തീരാനുള്ള കഴിവ്‌ ആ മനുഷ്യനിലുണ്ട്. അങ്ങനെ കര്‍മ്മം ചെയ്യാന്‍ വളരെ പ്രയാസമാണ്‌.

എന്നാല്‍ അത്തരം കര്‍മ്മത്തിന്റെ വിലയും അതുകൊണ്ടുണ്ടാകുന്ന നന്‍മയും നമ്മള്‍ ഓരോ ഭാരതീയന്റേയും ഹൃദയാന്തര്‍ഭാഗങ്ങളില്‍ നമുക്ക്‌ അറിയാം. അവിടെയാണ്‌ നമ്മുടെ സംസ്കാരത്തിന്റെ മഹിമ കുടികൊള്ളുന്നതും. ഒരു ശ്ലോകത്തോടെ ഈ പോസ്റ്റ്‌ അവസാനിപ്പിക്കാം.

ധൃത്യാ ശിശ്‌നോദരം രക്ഷേത്, പാണിപാദം ച ചക്ഷുഷാ
ചക്ഷു:ശ്രോത്രേ ച മനസാ മനോ വാചം ച വിദ്യയാ


(ലൈംഗികാവയവം, ഉദരം എന്നിവയെ തന്റേടം കൊണ്ടും, കൈകാലുകളുടെ ചാപല്യങ്ങളെ കണ്ണുകള്‍ കൊണ്ടും, കണ്ണിനേയും കാതിനേയും മനസ്സു കൊണ്ടും, മനസ്സും വാക്കും വിദ്യകൊണ്ടും രക്ഷിക്കപ്പെടണം. അങ്ങനെയുള്ളവരില്‍ അഭൌമമായ ശക്തി ഉണ്ടാകുന്നു.)

പരാഞ്ചീ ഖാനി വ്യതൃണത്‌ സ്വയംഭൂ-
സ്തസ്‌മാത്‌ പരാങ് പശ്യതി നാന്തരാത്മന്‍
കശ്ചിദ്ധീര: പ്രത്യഗാത്മാനമൈക്ഷദാ-
വൃത്ത ചക്ഷുര മൃതത്വമിച്ഛന്‍.


(മനുഷ്യശരീരത്തിലെ എല്ലാ സുഖദായികളായ ഇന്ദ്രിയങ്ങളേയും പുറത്തേക്കു തള്ളിനില്‍ക്കുന്ന രീതിയിലാണ്‌ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് പുറത്തുള്ള വിഷങ്ങളല്ലാതെ അന്തരാത്മാവിനെ ഈ ഇന്ദ്രിയങ്ങള്‍ കാണുന്നില്ല. എന്നാല്‍ ഒരു ധീരന്‍ അമൃതത്വം ആഗ്രഹിക്കുന്നുവെങ്കില്‍ കണ്ണു തുടങ്ങിയ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നും പിന്‍മടക്കി ഉള്ളില്‍ വിളയുന്ന ആത്മാവിനെ കാണേണ്ടതാണ്‌.)

---- തുടരും

2 comments:

കേരളക്കാരന്‍ said...

ചിലര്‍ പ്രായശ്ചിത്തത്തിന്റെ രൂപത്തില്‍ കര്‍മ്മം ചെയ്യുന്നു. എല്ലാ തരത്തിലുമുള്ള ദുഷ്‌കര്‍മ്മങ്ങളും ചെയ്തിട്ട്‌ ഒടുവില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുകയോ ദൈവങ്ങള്‍ക്കു വഴിപാടുകള്‍ നടത്തുകയോ ചെയ്യും. എന്നിട്ട് പുരോഹിതന്റെ പക്കല്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക്‌ ഒരു പ്രവേശനപത്രം ലഭിക്കാന്‍ കൈക്കൂലിയായി അവര്‍ക്കു വല്ലതും ദാനം ചെയ്യും. എന്തു പാപം ചെയ്താലും ഈ വിധം ദാനധര്‍മ്മത്താല്‍ പാപമോചനം ലഭിക്കുമെന്നുംയാതൊരു ശിക്ഷയും അനുഭവിക്കേണ്ടി വരികയില്ലായെന്നും അവര്‍ വിചാരിക്കുന്നു. അതിനായാണ്‌ അവര്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നത്. ഇങ്ങനെയുള്ള നാനാവിധ ഉദ്ദേശ്യങ്ങളാണ്‌ കര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക്‌ പ്രേരകമായി വര്‍ത്തിക്കുന്നത്‌.

കേരളക്കാരന്‍ said...

ചില മനുഷ്യര്‍ക്കു കീര്‍ത്തി വേണമെന്നുണ്ട്. അവര്‍ അതിനുവേണ്ടി കര്‍മ്മം ചെയ്യുന്നു. വേറെ ചിലര്‍ക്ക്‌ പണം വേണം. അവര്‍ അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. മറ്റു ചിലര്‍ക്ക്‌ അധികാരശക്തിയാണാവശ്യം. അവര്‍ അതിലേക്കായി പ്രവര്‍ത്തിക്കുന്നു. ഇനിയും ചിലര്‍ മരണാനന്തരം തങ്ങളുടെ പേരു നിലനില്‍ക്കാനായി കര്‍മ്മം ചെയ്യുന്നു.

ചൈനയില്‍ മരിച്ചതിനുശേഷമല്ലാതെ ആര്‍ക്കും ഒരു ബഹുമതി ലഭിക്കുകയില്ല. നമ്മുടെ രീതിയേക്കാള്‍ എത്രയോ മെച്ചപ്പെട്ട ആചാരമാണത്. ചൈനയില്‍ ഒരാള്‍ എന്തെങ്കിലും ഉത്കൃഷ്ടമായ ഒരു പ്രവൃത്തി ചെയ്താല്‍ അവര്‍ അയാളുടെ പിതാവിനോ, പിതാമഹനോ പ്രഭുസ്‌ഥാനം നല്‍കും. അതുകൊണ്ട് ചിലര്‍ അതിനായി കര്‍മ്മം ചെയ്യുന്നു.