Tuesday, July 22, 2008

സ്വന്തം ആഗ്രഹങ്ങളെ അടക്കിവെക്കാതിരിക്കുക

പരിത്യാഗങ്ങളെക്കുറിച്ചും അതു അനുശീലിച്ച മഹാന്‍മാരെക്കുറിച്ചും അതില്‍ നിന്നുളവാകുന്ന ശാന്തിയുടേയും സ്വച്ഛതയുടേയും അവസ്ഥയെക്കുറിച്ചുമൊക്കെയുള്ള ഉപദേശപ്രസംഗങ്ങള്‍ ആയിരമായിരം കൊല്ലങ്ങളായി നടന്നുവരുന്നു. നമ്മള്‍ ബാല്യം മുതലേ അതിനെക്കുറിച്ചും അത്തരം മഹാനുഭാവന്‍മാരെക്കുറിച്ചും കേട്ടിട്ടുമുണ്ട്. എങ്കിലും ആ നിലയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളവരായി വളരെ ചുരുക്കം ചിലരെ മാത്രമേ നാം കാണുന്നുള്ളൂ.

ഓരോരുത്തരും അവനവന്റെ ധര്‍മ്മം തിരഞ്ഞെടുത്ത്‌ അനുഷ്ഠിച്ചു പൂര്‍ത്തിയാക്കുവാനായി യത്നിക്കണം. അതാണ്‌ പരധര്‍മ്മനുഷ്ഠാനത്തേക്കാള്‍ ശ്രേയസ്സിലേക്കുള്ള ഉറപ്പായ മാര്‍ഗ്ഗം. പരധര്‍മ്മം ആര്‍ക്കും ഫലപ്രദമായി നിര്‍വഹിക്കാനാവുന്നതല്ല. ഒരു കൊച്ചുകുട്ടിയോട്‌ 100 കിലോമീറ്റര്‍ വഴി നടക്കാന്‍ പറഞ്ഞുവെന്നിരിക്കുക. ഒന്നുകില്‍ അതു വഴിയില്‍ വെച്ചു മരിച്ചുപോകും, അല്ലെങ്കില്‍ ആയിരത്തിലൊരെണ്ണമെങ്ങാനും ഇഴഞ്ഞിഴഞു ലക്ഷ്യപ്രാപ്‌തിയിലെത്തിയേക്കാം. ഇതുപോലെയാണ്‌ ലോകത്തോടു നാം സാധാരണയായി ആചരിച്ചുപോരുന്നത്‌.

ഏതു സമുദായത്തിലും സ്‌ത്രീപുരുഷന്‍മാര്‍ക്കെല്ലാവര്‍ക്കും ഒരേ വിധത്തിലുള്ള മനസ്‌സോ സാമര്‍ഥ്യമോ കര്‍മ്മകുശലതയോ ഇല്ല. അവര്‍ക്കു ഭിന്നങ്ങളായ ആദര്‍ശങ്ങളായിരിക്കും. ഒരു ആദര്‍ശത്തേയും അപഹസിക്കുവാനോ, തെറ്റെന്നു പറയുവാനോ നമുക്കവകാശമില്ല. ഓരോരുത്തരും അവരവരുടെ ആദര്‍ശത്തെ സാക്ഷാത്കരിക്കുവാന്‍ കഴിവിന്റെ പരമാവധി യത്നിക്കുന്നു.

അതുപോലെതന്നെ നിങ്ങളുടെ തോതു വെച്ചു എന്നെയോ, എന്റെ തോതു വെച്ചു നിങ്ങളെയോ അളക്കുന്നതും ശരിയല്ല. അരയാലിന്റെ തോതു വെച്ചു പേരമരത്തെയോ, പേരമരത്തിന്റെ തോതു വെച്ചു അരയാലിനെയോ അളക്കുകയോ അതിന്റെ ഗുണഗണങ്ങളെ മതിക്കുകയോ അരുത്‌.

നാനാത്വത്തില്‍ ഏകത്വമാണ്‌ സൃഷ്ടിയുടെ വ്യവസ്ഥ. തമ്മില്‍തമ്മില്‍ എത്ര തന്നെ വ്യത്യാസപ്പെട്ടിരുന്നാലും എല്ലാവരിലുമായി ഒരു ഏകത്വമുണ്ട്. പലതരം വ്യക്തികളും പലവിധ ജാതികളും സൃഷ്ടിയിലെ സ്വാഭാവികമായ വൈചിത്ര്യങ്ങളാകുന്നു. അതിനാല്‍ അവയെയെല്ലാം ഒരേ തോതു കൊണ്ടളക്കുകയോ എല്ലാവര്‍ക്കും ഒരേ ധര്‍മ്മം വിധിക്കുകയോ ചെയ്തുകൂടാ. അങ്ങനെ ചെയ്യുക വഴി സ്വപ്രകൃതിക്കു വിരുദ്ധമായ ഒരു ക്ലിഷ്ടജീവിതം സൃഷ്ടിക്കുകയായിരിക്കും . തത്ഫലമായി മനുഷ്യന്‍ തങ്ങളെത്തന്നെ വെറുത്തു തുടങ്ങുന്നതും അവര്‍ ധര്‍മ്മനിഷ്ഠന്മാരും സദ്‌വൃത്തന്‍മാരും ആകുന്നതു തടസ്സപ്പെടുന്നതും ആകുന്നു.

സ്വധര്‍മ്മമനുസരിച്ചു ജീവിക്കാനുള്ള യത്നത്തില്‍ ഓരോരുത്തരേയും പ്രോത്സാഹിപ്പിക്കുകയും ആ സ്വധര്‍മ്മത്തെ പരമധര്‍മ്മത്തോടു (സത്യത്തോട്‌) കഴിയുന്നതും അടുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാകുന്നു നമ്മുടെ യഥാര്‍ത്ഥ കര്‍ത്തവ്യം.

നിങ്ങള്‍ക്ക്‌ ധനത്തിനു ആഗ്രഹമുണ്ടായിരിക്കുകയും എന്നാല്‍ അതേ സമയം ധനത്തെ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന ഒരുവനെ ഒരു വലിയ ദുഷ്ടനായിട്ടു ചിത്രീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ ധനസമ്പാദനം നടത്തുന്നവരെ കുറ്റം പറഞ്ഞു മാറിയിരിക്കുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങള്‍ ധനസമ്പാദനത്തിനായി ക്ലേശപ്പെടാന്‍ ധൈര്യപ്പെടുന്നില്ല. എന്നാലും നിങ്ങളുടെ മനസ്സ്‌ ധനത്തിനു പിന്നാലെ രാവും പകലും ഓടിക്കൊണ്ടിരിക്കുന്നു. ഇത്‌ ഒരു തരം മിഥ്യാചാരമാണ്‌. നിഷ്‌പ്രയോജനവുമാണ്‌.

സംസാരത്തില്‍ മുങ്ങുക. പിന്നെ കുറെക്കാലം കഴിഞ്ഞ്‌ അതിലുള്ള സുഖങ്ങളും ദു:ഖങ്ങളും അനുഭവിച്ചു കഴിയുമ്പോള്‍ നിങ്ങളില്‍ വിരക്തി ഉദിക്കും. തുടര്‍ന്നു ശാന്തിയും ലഭിക്കും. അതുകൊണ്ടു നിങ്ങള്‍ അധികാരത്തിനും അതുപോലെ മറ്റെല്ലാത്തിനുമുള്ള ആഗ്രഹങ്ങള്‍ നിറവേറ്റുക. ആഗ്രഹപൂര്‍ത്തി വന്നതിനുശേഷം അവയെല്ലാം വളരെ തുച്ഛകാര്യങ്ങളായിരുന്നുവെന്നു നിങ്ങള്‍ക്കു ബോധം ഉദിക്കുന്ന ഒരു കാലം വരും.

ഈ ആഗ്രഹപൂര്‍ത്തി വന്നതിനുശേഷമല്ലാതെ, അതിനുള്ള കര്‍മ്മാനുഷ്ഠാനത്തില്‍ കൂടി കടന്നുപോയശേഷമല്ലാതെ നിങ്ങള്‍ക്ക്‌ ശാന്തിയുടേയും പ്രസന്നതയുടേയും ആത്മസമര്‍പ്പണത്തിന്റേയും അവസ്ഥയിലെത്തിച്ചേരുവാന്‍ സാധിക്കുന്നതല്ല.

മനുസ്‌മൃതിയിലെ ഒരു ശ്ലോകം ശ്രദ്ധിക്കുക.

ന മാംസഭക്ഷേണ ദോഷോ, ന മദ്യേ ന ച മൈഥുനേ
പ്രവൃത്തിരേഷാം ഭൂതാനാം നിവൃത്തിസ്തു മഹാഫലാ:


അതായത്‌ മാംസഭക്ഷണത്തില്‍ ദോഷമില്ല. മദ്യത്തിലും മൈഥുനത്തിലും ദോഷമില്ല. പ്രാണികള്‍ക്കു സഹജപ്രവൃത്തിയാണത്‌. എന്നാല്‍ ഇതില്‍ നിന്നും വിട്ടുമാറല്‍ വലിയ ഗുണം ചെയ്യും. പ്രവൃത്തിയില്‍ ആരും ആരേയും പ്രേരിപ്പിക്കേണ്ടതായിട്ടില്ല. അടങ്ങാത്ത ആഗ്രഹമുള്ളവര്‍ നിയമവിധേയമായി അനുഭവിച്ചുനോക്കി ക്രമേണ ചുരുക്കി ഒടുവില്‍ നിശ്ശേഷം പിന്‍മാറുകായാണ്‌ വേണ്ടത്‌. നിയമപരമായി വിവാഹവും യജ്ഞവും മറ്റും ഇതിനായിട്ടാണ്‌ നിര്‍ദ്ദേശിച്ചിച്ചിരുന്നത്.

ഇനി കര്‍മ്മത്തിലേക്കു കടക്കാം.

കര്‍മ്മം ചെയ്യുക, എന്നിട്ടു കര്‍മ്മഫലത്തില്‍ ചിന്ത പോകാതിരിക്കുക, ഒരാളെ സഹായിക്കുക, എന്നാല്‍ അയാള്‍ നന്ദിയുള്ളവനായിരിക്കണമെന്ന്‌ വിചാരിക്കാതിരിക്കുക, ഒരു സത്‌കര്‍മ്മം ചെയ്യുക, എന്നാല്‍ അതേ സമയം അതില്‍ നിന്നും തനിക്കു പേരോ പ്രശസ്തിയോ ഉണ്ടാകുന്നോ ഇല്ലയോ എന്നു നോക്കാതിരിക്കുക, ഇതു ലോകത്തില്‍ ഏറ്റവും പ്രയാസമുള്ള കാര്യമാകുന്നു. ലോകര്‍ പ്രശംസിക്കുമ്പോള്‍ മഹാഭീരുവായ ഒരുവനും ധീരനായി എന്നു വരാം. ജനസമുദായത്തിന്റെ അഭിനന്ദനത്തിനു പാത്രമാകുമ്പോള്‍ മഠയനും വീരകൃത്യങ്ങള്‍ ചെയ്തു എന്നു വരാം. എന്നാല്‍ സഹജീവികള്‍ അഭിനന്ദിക്കുന്നുണ്ടോ ഇല്ലയോ എന്നു ചിന്ത പോകാതെ നിരന്തരം നന്‍മ ചെയ്തുകൊണ്ടിരിക്കുക എന്നതു മനുഷ്യനെ സംബന്ധിച്ച്‌ അത്യുത്‌കൃഷ്ടമായ ത്യാഗമാകുന്നു.

ഭാര്യയും കുട്ടികളും തന്നാല്‍ സംരക്ഷിക്കപ്പെടേണ്ട മറ്റു പലതുമുള്ള ഒരു ഗൃഹനാഥന്‌ സ്വധര്‍മ്മങ്ങള്‍ എല്ലാം അന്യൂനം അനുഷ്ഠിക്കുകയെന്നത്‌ അത്യന്തം പ്രയാസമുള്ള ജോലിയാണെന്നു നമുക്കറിയാം. നമ്മുടെ ഭാരതീയശാസ്ത്രധാരയില്‍ ഗൃഹസ്ഥാശ്രമിയുടെ കര്‍ത്തവ്യങ്ങളെക്കുറിച്ചു പറഞ്ഞിട്ടുള്ളത്‌ അടുത്ത പോസ്റ്റിലെഴുതാം.

ഒരു ശ്ലോകം കൂടി:

ന ത്വേവാത്മാവമന്തവ്യ: പുരുഷേണ കദാചന
ന ഹ്യാത്മപരിഭൂതസ്യ ഭൂതിര്‍ഭവതി ശോഭനാ:


(ഒരു പുരുഷന്‍ ഒരു കാലത്തും അവനവനെ അവമതിക്കരുത്‌. ആത്മനിന്ദ സൂക്ഷിക്കുന്ന പുരുഷന്‌ ഒരിക്കലും അഭിവൃദ്ധിയുണ്ടാവുകയില്ല.)

5 comments:

കേരളക്കാരന്‍ said...

മനുസ്‌മൃതിയിലെ ഒരു ശ്ലോകം ശ്രദ്ധിക്കുക.

ന മാംസഭക്ഷേണ ദോഷോ, ന മദ്യേ ന ച മൈഥുനേ
പ്രവൃത്തിരേഷാം ഭൂതാനാം നിവൃത്തിസ്തു മഹാഫലാ:

അതായത്‌ മാംസഭക്ഷണത്തില്‍ ദോഷമില്ല. മദ്യത്തിലും മൈഥുനത്തിലും ദോഷമില്ല. പ്രാണികള്‍ക്കു സഹജപ്രവൃത്തിയാണത്‌. എന്നാല്‍ ഇതില്‍ നിന്നും വിട്ടുമാറല്‍ വലിയ ഗുണം ചെയ്യും. പ്രവൃത്തിയില്‍ ആരും ആരേയും പ്രേരിപ്പിക്കേണ്ടതായിട്ടില്ല. അടങ്ങാത്ത ആഗ്രഹമുള്ളവര്‍ നിയമവിധേയമായി അനുഭവിച്ചുനോക്കി ക്രമേണ ചുരുക്കി ഒടുവില്‍ നിശ്ശേഷം പിന്‍മാറുകായാണ്‌ വേണ്ടത്‌. നിയമപരമായി വിവാഹവും യജ്ഞവും മറ്റും ഇതിനായിട്ടാണ്‌ നിര്‍ദ്ദേശിച്ചിച്ചിരുന്നത്.

ജ്വാലാമുഖി said...

ഹലോ ഹരിപ്പാട്ടുകാരാ..
താങ്കളുടെ എല്ലാ പോസ്റ്റും വായിച്ചു. അത്മീയതയുടെ അരികുപറ്റി ഗോഗ്വാ വിളിക്കുന്ന അഹങ്കാരി എന്ന ഒരു ബ്ലോഗ്ഗറെ ഇവിടെ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ആത്മാര്‍ത്തമായ ഭാരതീയ ദര്‍ശനത്തെക്കുറിച്ച്‌ മതസ്വാര്‍ഥതയില്ലാതെ ആരെങ്കിലും ഒന്നു പറഞ്ഞിരുന്നെങ്കില്‍ എന്നു ആശിച്ചിരുന്നു..താങ്കളുടെ പോസ്റ്റുകള്‍ തികച്ചും വിഭിന്നവും ഒരു വേള ഞാന്‍ ആഗ്രഹിച്ചറ്റുപോലെയല്ലേ എന്ന തോന്നലണ്‌ ഞാന്‍ ഇതു എഴുതാന്‍ കാരണം.

ഹൈന്ദവസംസ്കൃതിയുടെ മഹത്വം എല്ലാവരിലുമെത്തിക്കുവാന്‍ താങ്കള്‍ക്കു കഴിയണം. ലോകത്തെവിടെയും കാണാന്‍ കഴിയാതത്ര സഹിഷ്ണുതയുടെ മകുടോദാഹരണമായ, ഭാരതസംസ്ക്രുതിയുടെ പ്രോക്താക്കള്‍ അസഹിഷ്ണുത ചീറ്റുന്നതു കാണുമ്പോള്‍ വല്ലാതെ വേദനിക്കാരുണ്ട്. മതമല്ല മനുഷ്യന്‍. തന്റെ കൊടി മാത്രം പാറിയാല്‍ മതി എന്നു പറയുന്ന മനുഷ്യര്‍ ഭാരതത്തിലുണ്ടായിരുന്നില്ലല്ലോ...സഹോദര, നിങ്ങള്‍ വഴിവിടാതെ ഈ പോസ്റ്റിനെ ശ്രദ്ധേയമ ഒന്നാക്കി മറ്റിയെടുക്കുക..എല്ലാ മംഗളങ്ങളും...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നന്നായി എഴുതിയിരികുന്നു.
തുടരുക നന്ദി

ഗുരുജി said...

നിങ്ങള്‍ക്ക്‌ ധനത്തിനു ആഗ്രഹമുണ്ടായിരിക്കുകയും എന്നാല്‍ അതേ സമയം ധനത്തെ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന ഒരുവനെ ഒരു വലിയ ദുഷ്ടനായിട്ടു ചിത്രീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ ധനസമ്പാദനം നടത്തുന്നവരെ കുറ്റം പറഞ്ഞു മാറിയിരിക്കുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങള്‍ ധനസമ്പാദനത്തിനായി ക്ലേശപ്പെടാന്‍ ധൈര്യപ്പെടുന്നില്ല. എന്നാലും നിങ്ങളുടെ മനസ്സ്‌ ധനത്തിനു പിന്നാലെ രാവും പകലും ഓടിക്കൊണ്ടിരിക്കുന്നു. ഇത്‌ ഒരു തരം മിഥ്യാചാരമാണ്‌. നിഷ്‌പ്രയോജനവുമാണ്‌.
----എത്ര സത്യം...സത്യം..നന്നായി...എഴുത്തു തുടരുക

കുഞ്ഞന്‍ said...

ഹരിപ്പാട്ടുകാരന്‍ മാഷെ..

നല്ലൊരു പോസ്റ്റ്..ആഴത്തിലുള്ള അര്‍ത്ഥങ്ങള്‍..ഈ പറഞ്ഞതു തന്നെയല്ലെ ഇക്കണോമിക്സ് പറയുന്നതും.