Saturday, July 26, 2008

ഗൃഹസ്ഥന്റെ കര്‍ത്തവ്യങ്ങള്‍

മനുഷ്യസമുദായത്തിനു പൊതുവേ ബാധകമായ ചില സാമന്യധര്‍മ്മങ്ങളും അവക്കു പുറമേ ഓരോ മനുഷ്യന്റേയും ജീവിതത്തെ പ്രത്യേകം സംബന്ധിക്കുന്ന ചില വിശേഷധര്‍മ്മങ്ങളും ഭാരതത്തിലെ ധര്‍മ്മശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ട്.

മനുഷ്യന്‍ തന്റെ ജീവിതം തുടങ്ങുന്നത്‌ വിദ്യാര്‍ത്ഥിയായിട്ടാകുന്നു (ബ്രഹ്മചര്യം). പിന്നെ വിവാഹം കഴിഞ്ഞു കുടുംബജീവിതത്തില്‍ പ്രവേശിക്കുന്നു (ഗൃഹസ്ഥാശ്രമം). വാര്‍ദ്ധക്യത്തില്‍ ലൌകികവ്യവഹാരങ്ങളില്‍ നിന്നും വിരമിക്കുന്നു (വാനപ്രസ്ഥം). ഒടുവില്‍ സംസാരം ത്യജിച്ച്‌ തിതിക്ഷാനുശീലിയാകുന്നു (സന്യാസം).

ഈ അവസ്ഥകളെ ആശ്രമം എന്നാണു വിവക്ഷിച്ചിരിക്കുന്നത്‌. ഇതില്‍ ഒരാശ്രമവും സ്വതവേ മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമല്ല. ഗൃഹസ്‌ഥാശ്രമിയുടെ ജീവിതം ഒരു സന്യാസിയുടെ ജീവിതത്തെപ്പോലെതന്നെ മഹത്വമുള്ളതാകുന്നു. തെരുവിലെ തോട്ടി സിംഹാസനസ്ഥനായ രാജാവിനെപ്പോലെതന്നെ മഹത്വമുള്ളവനാണ്‌. ഓരോരുത്തരും അവരവരുടെ കര്‍ത്തവ്യങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നിടത്ത്‌ അവര്‍ ധര്‍മം ആചരിക്കുന്നവരായി മാറുന്നു.

ഗൃഹസ്ഥന്റെ കര്‍ത്തവ്യങ്ങളെക്കുറിച്ചു ഈ പോസ്റ്റില്‍ പറയാം.

ഗൃഹസ്ഥന്റെ വലിയ കര്‍ത്തവ്യമെന്നത്‌ ഉപജീവനത്തിനു വേണ്ടതു സമ്പാദിക്കുകയാകുന്നു. എന്നാല്‍ അതു ചെയ്യുന്നതു കളവുപറഞ്ഞോ, അന്യരെ ചതിച്ചോ, അന്യരുടേതു തട്ടിപ്പറിച്ചോ ആകാതിരിക്കാന്‍ സൂക്ഷിക്കണം. ഗൃഹസ്ഥാശ്രമിയുടെ ജീവിതം തന്നെ ആശ്രയിച്ചിരിക്കുന്നവരെ സേവിക്കാനുള്ളതാണെന്നു ഓര്‍മ്മയുണ്ടായിരിക്കണം.

അമ്മയും അച്ഛനും പ്രത്യക്ഷദൈവങ്ങളാണെന്നറിഞ്ഞ്‌ ഗൃഹസ്ഥന്‍ അവരെ സര്‍വദാ സന്തോഷിപ്പിക്കണം. അമ്മയും അച്ഛനും പ്രസാദിച്ചാല്‍ സാക്ഷാത്‌ ഈശ്വരന്‍ പ്രസാദിച്ചു. മാതാപിതാക്കളോട്‌ ഒരിക്കലും പരുഷമായ വാക്കുകള്‍ പറയാത്തവനാണ്‌ യഥാര്‍ത്ഥത്തില്‍ ഉത്തമ ഗൃഹനാഥന്‍.

അമ്മക്കും അച്ഛനും ഭാര്യയ്ക്കും മക്കള്‍ക്കും ദരിദ്രന്‍മാര്‍ക്കും വേണ്ടതു കൊടുത്തതിനുശേഷമല്ലാതെ ഗൃഹനാഥന്‍ അന്നപാനീയങ്ങളോ വസ്ത്രങ്ങളോ ഉപയോഗിക്കുന്നുവെങ്കില്‍ അയാള്‍ പാപം ചെയ്യുന്നു. അമ്മയും അച്ഛനും ഈ ശരീരത്തിനു കാരണഭൂതരാകുന്നു. ആയതിനാല്‍ അവര്‍ക്കുവേണ്ടി മനുഷ്യന്‍ എത്രയും ക്ലേശങ്ങള്‍ സഹിക്കേണ്ടതാണ്‌.

ഇപ്രകാരം തന്നെയാണ്‌ ഗൃഹസ്ഥനു തന്റെ ഭാര്യയോടും ഉള്ള ധര്‍മ്മം. ഭാര്യയെ ശകാരിക്കരുത്‌. അവളെ സ്വന്തം അമ്മയെപ്പോലെ സംരക്ഷിക്കണം. ഏറ്റവും വലിയ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമുള്ള അവസരത്തില്‍ പോലും ഭാര്യയോടു കോപം കാണിക്കുകയോ ഭാര്യയെ അടിക്കുകയോ, ഭാര്യയെ ഉപേക്ഷിക്കുകയോ ചെയ്യരുത്‌.

ന ഭാര്യാം താഡയേത്‌ ക്വാപി മാതൃവത്‌ പാലയേത്‌ സദാ
ന ത്യജേത്‌ ഘോരകഷ്‌ടേപി യദി സാധ്വീ പതിവ്രതാ.


സ്വന്തം ഭാര്യയെയല്ലാതെ അന്യസ്‌ത്രീയെ ദുഷ്ടമായ ഉദ്ദേശ്യത്തോടെ സ്‌പര്‍ശിക്കുന്നവന്‍ അന്ധതാമിസ്രനരകത്തില്‍ പതിക്കുമെന്നാണ്‌ ഭാരതീയ സംസ്കൃതി നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ഈ ശ്ലോകം കൂടി ശ്രദ്ധിക്കുക.

സ്ഥിതേഷു സ്വീയദാരേഷു സ്ത്രീയമന്യാം ന സംസ്‌പൃശേത്
ദുഷ്‌ടേന ചേതസാ വിദ്വാനന്യഥാ നാരകീ ഭവേത്.


ഗൃഹസ്ഥന്‍ സ്ത്രീകളുടെ മുന്നില്‍ വെച്ച്‌ അപമര്യാദയായി സംസാരിക്കരുത്‌. ഒരിക്കലും ആത്മപ്രശംസ ചെയ്യരുത്‌. ധനവും പ്രേമമവും വിശ്വാസവും മധുരഭാഷണങ്ങളും കൊണ്ട്‌ എപ്പോഴും തന്റെ ഭാര്യയെ സന്തോഷിപ്പിക്കുന്നവനാണ്‌ ഗുണവാനായ ഗൃഹസ്ഥന്‍. ഭാര്യക്കു സ്വൈര്യ്ക്കേടുണ്ടാക്കുന്ന യാതൊന്നും ചെയ്യുകയുമരുത്‌. പതിവ്രതയായ ഭാര്യയുടെ പ്രേമം നേടാന്‍ കഴിഞ്ഞ മനുഷ്യന്‍ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ജയം നേടിയിരിക്കുന്നു. അങ്ങനെയുള്ളയാളിന്‌ സര്‍വ്വ സദ്‌ഗുണങ്ങളും സ്വായത്തമാവുകയും ചെയ്യുന്നതായിരിക്കും.

ഗൃഹസ്ഥന്‌ സന്താനങ്ങളോടുള്ള കര്‍ത്തവ്യങ്ങള്‍ ഇപ്രകാരമാണ്‌. ആണ്മക്കളെ നാലു വയസ്സുവരെ പ്രേമപൂര്‍വ്വം ലാളിച്ചു വളര്‍ത്തണം. പതിനാറു വയസ്സുവരെ വിദ്യാഭ്യാസം ചെയ്യിക്കണം. പ്രായത്തിന്റെ അപക്വതയാല്‍ തെറ്റുകള്‍ ചെയ്യുന്നുവെങ്കില്‍ തിരുത്തുന്നതിനായി ശിക്ഷിക്കുകയും വേണം. മക്കളുടെ തെറ്റുകള്‍ തിരുത്താത്ത, അതിനായി അവരെ ശിക്ഷിക്കാത്ത രക്ഷിതാക്കള്‍ പിന്നീട്‌ മക്കളുടെ ശത്രുക്കളായി മാറും. ഇരുപതു വയസ്സായാല്‍ എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെടുത്തണം. പിന്നീട് സ്വപുത്രനെ തനിക്കു തുല്യനായി കണക്കാക്കി സ്‌നേഹപൂര്‍വ്വം പെരുമാറണം.

ഇതേവിധം തന്നെ പെണ്മക്കളേയും വളര്‍ത്തുകയും തികഞ്ഞ നിഷ്കര്‍ഷയോടെ അവരെ വിദ്യ അഭ്യസിപ്പിക്കുകയും വേണം. അവരെ വിവാഹം കഴിച്ചയക്കുമ്പോള്‍ അവര്‍ക്കു ധനവും ആഭരണങ്ങളും കൊടുക്കണം.

ഈ ശ്ലോകം ശ്രദ്ധിക്കുക.

കന്യാപ്യേവം പാലനീയാ ശിക്ഷണീയാതിയത്നത:
ദേയാ വരായ വിദുഷേ ധനരത്നസമന്വിതാ.


(സ്വന്തം മക്കളോടുള്ള കടപ്പാടിന്റെ പേരില്‍ മാതാപിതാക്കള്‍ കൊടുത്തിരുന്ന ധനം ഇന്നു 'സ്ത്രീധനം' എന്ന ഹീനനാമം രൂപം പൂണ്ട് നമ്മുടെ ഭാരതീയസമുദായത്തെ നികൃഷ്ടമാക്കിയതിന്റെ പ്രധാന കാരണം സ്വന്തം കര്‍ത്തവ്യങ്ങള്‍ മറന്ന പുരുഷന്‍മാരാണ്‌. ഈ ഒരാചാരത്തിന്റെ പേരില്‍ എത്രയെത്ര ഹൃദയങ്ങളാണ്‌ ഭാരതവര്‍ഷത്തിന്റെ എല്ലാ കോണുകളിലും ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നത്‌.)

ഗൃഹസ്ഥനു പിന്നീടുള്ള കടമ അനുക്രമം തന്റെ സഹോദരീസഹോദരന്മാരോടും അവര്‍ ദരിദ്രരാണെങ്കില്‍ അവരുടെ സന്താനങ്ങളോടും തന്റെ ബന്ധുമിത്രങ്ങളോടും ഭൃത്യജനങ്ങളോടുമാണ്‌. അതു കഴിഞ്ഞാല്‍ പിന്നെ സ്വന്തം ഗ്രാമവാസികളോടും ദരിദ്രജനങ്ങളോടും സഹായത്തിനായി തന്നെ സമീപിക്കുന്നവരോടും അയാള്‍ക്കു കര്‍ത്തവ്യങ്ങളുണ്ട്‌. കഴിവുള്ളവനായ ഒരു ഗൃഹസ്ഥന്‍ സ്വന്തം ബന്ധുക്കള്‍ക്കും ദരിദ്രന്മാര്‍ക്കും ദാനം ചെയ്യാന്‍ ശ്രദ്ധിക്കുന്നില്ലായെങ്കില്‍ അയാളെ കേവലം മൃഗമെന്നു വിചാരിക്കണം. അയാള്‍ മനുഷ്യനല്ല.

ആഹാരം, വസ്ത്രം, കേശപ്രസാദനം എന്നിവയില്‍ ഒരു ഗൃഹസ്ഥന്‍ അമിതമായ ആസക്തി വെടിയണം. ഹൃദയനൈര്‍മ്മല്യവും ശരീരശുചിത്വവും പാലിക്കണം. ഗൃഹസ്ഥന്‍ സദാ ഉത്സാഹശീലനും കര്‍മ്മസന്നദ്ധനുമായിരിക്കണം. അമിതമായ മൈഥുനാസക്തി, ആലസ്യം എന്നിവ ഗൃഹസ്ഥനു ഭൂഷണമല്ല.

ഈ ശ്ലോകം ശ്രദ്ധിക്കുക.

നിദ്രാലസ്യം ദേഹയത്നം കേശവിന്യാസമേവ ച
ആസക്തിശമനേ വസ്ത്രാനാതിരിക്തം സമാചരേത്‌
യുക്താഹാരോ യിക്തനിദ്രോ മിത വാങ് മിത മൈഥുനാ:
സ്വേച്ഛാ നമ്ര: ശുചിര്‍ഭക്ഷോ യുക്ത: സ്യാത്‌ സര്‍വ്വകര്‍മ്മസു.


എന്നാല്‍ ഗൃഹസ്ഥന്‍ തന്റെ ശത്രുക്കളോടു ശൂരത കാണിക്കുന്നവനായിരിക്കണം. ശത്രുക്കളെ എതിര്‍ക്കണം. അതു ഗൃഹസ്ഥന്റെ ധര്‍മ്മമാകുന്നു. അയാള്‍ ഒരു മൂലയിലിരുന്നു കരഞ്ഞുകൊണ്ട്‌ തിതിക്ഷയെപ്പെറ്റി (തിന്മയെ എതിര്‍ക്കാന്‍ പാടില്ല എന്ന ചിന്താഗതി) അസംബന്ധം പുലമ്പരുത്‌. ശത്രുക്കളുടെ നേരെ ശൌര്യം പ്രകടിപ്പിക്കാത്ത ഗൃഹസ്ഥന്‍ സ്വധര്‍മ്മം നിര്‍വഹിക്കുന്നില്ല. എന്നാല്‍ സ്‌നേഹിതന്മാരോടും ബന്ധുക്കളോടും അയാള്‍ ആട്ടിന്‍കുട്ടിയെപ്പോലെ സൌമ്യനായിരിക്കണം.

ദുര്‍ജ്ജനങ്ങളെ പൂജിക്കാതിരിക്കേണ്ടത്‌ ഗൃഹസ്ഥന്റെ ധര്‍മ്മമാണ്‌. ദുര്‍ജ്ജനങ്ങളെ ബഹുമാനിക്കുന്നതിനാല്‍ അയാള്‍ പരോക്ഷമായി ദുഷ്ടതയെ പ്രോത്സാഹിപ്പിക്കുന്നു. വന്ദ്യന്‍മാരായവരേയും വൃദ്ധജനങ്ങളേയും സജ്ജനങ്ങളേയും അനാദരിക്കുന്നതും വലിയ തെറ്റാണ്‌. ഗൃഹസ്ഥന്‍ കൂട്ടുകാരെ തെരെഞ്ഞെടുക്കുന്നതില്‍ ആവേശം പ്രകടിപ്പിക്കരുത്‌. സ്‌നേഹിതന്മാരെ എവിടേയും ഉണ്ടാക്കുന്നതിയാഇ വഴിവിട്ടുപോകരുത്‌. ആരെയെങ്കിലും സ്‌നേഹിതന്മാരായി സ്വീകരിക്കുന്നതിനുമുന്‍പ്‌ അവരുടെ പ്രവൃത്തികളേയും അവര്‍ മട്ടുള്ളവരോടു പെരുമാറുന്ന രീതിയേയും നോക്കിക്കണ്ടു ഗുണദോഷനിരൂപണം ചെയ്യണം.ഈ ശ്ലോകം അതു വ്യക്തമാക്കുന്നു.

സൌഹാര്‍ദ്ദം വ്യവഹാരാംശ്ച പ്രവൃത്തീം പ്രകൃതീം നൃണാം
സഹവാസേന തര്‍ക്കൈശ്ച വിദിത്വാ വിശ്വസേത്‌ തത:


തന്റെ യശസ്സിനെപ്പറ്റിയോ, തന്റെ പൌരുഷത്തെക്കുറിച്ചോ, തന്റെ ധനത്തെപ്പറ്റിയോ ഒരു ഗൃഹസ്ഥന്‍ സംസാരിക്കരുത്‌. തന്നോടു ആരെങ്കിലും സ്വകാര്യമായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഒരിക്കലും മറ്റൊരാളോട്‌ സ്വന്തം ഭാര്യയോടു പോലുമോ പറയാന്‍ പാടില്ല.

സ്വീയം യശ: പൌരുഷം ച ഗുപ്‌തേയ കഥിതം ച യത്‌
കൃതം യദുപകാരായ ധര്‍മ്മജ്ഞോ ന പ്രകാശയേത്.


ഗൃഹസ്ഥന്‍ താന്‍ ദരിദ്രനാണെന്നോ, ധനികനാണെന്നോ പറയരുത്‌. സ്വന്തം ധനത്തെക്കുറിച്ചു വമ്പു പറയരുത്‌. സ്വന്തം രഹസ്യങ്ങള്‍ ഉള്ളില്‍ തന്നെ വെച്ചുകൊള്ളണം. ഇത് അയാളുടെ ധര്‍മ്മമാണ്‌. ഇങ്ങനെ ചെയ്യാതിരിക്കുന്ന മനുഷ്യനെ അസദ്‌വൃത്തനായി കണക്കാക്കണമെന്നാണ്‌ ശാസ്ത്രഭാഷ്യം.

ഗൃഹസ്ഥന്‍ മാനസികമായി വളരെയേറെ ബലമുള്ളവനായിരിക്കണം. കാരണം തന്നെ ആശ്രയിച്ചു മറ്റനവധിപേര്‍ നിലകൊള്ളുന്നു എന്ന തികഞ്ഞബോധം ഗൃഹസ്ഥനിലുണ്ടായിരിക്കണം. ഗൃഹസ്ഥന്‌ ഒരു ദൌര്‍ബല്യം പറ്റിയാലും അയാള്‍ ഒരു തെറ്റു ചെയ്തുപോയാലും അങ്ങനെ വന്നുപ്പൊയി എന്നു പരസ്യമായി പറയരുത്‌. താന്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കാര്യത്തില്‍ പരാജയം നിശ്ചയമാണെന്നു തനിക്കറിയാമെന്നുള്ളപ്പോള്‍ അതിനെപ്പറ്റിയും സംസാരിക്കരുത്‌. ഉള്ളിലെ അവസ്ഥ പുറത്തുവിടുന്നത്‌ ഗൃഹസ്ഥനെ ന്യായമായ സ്വധര്‍മ്മനുഷ്ഠാനത്തിന്‌ അപ്രാപ്തനാക്കും.

ഗൃഹസ്ഥന്‍ അറിവും ധനവും ആര്‍ജ്ജിക്കാന്‍ തീവ്രമായി പ്രയത്നംചെയ്തുകൊണ്ടിരിക്കണം. ധനസമ്പാദനത്തിനായി അദ്ധ്വാനം ചെയ്യാത്ത ഗൃഹസ്ഥന്‍ അസദ്‌വൃത്തനാകുന്നു. അനേകജനങ്ങള്‍ തന്നെ ആശ്രയിച്ചിരിക്കെ അലസനായി കാലം കഴിച്ചു തൃപ്തിയടയുന്നവന്‍ അധര്‍മ്മാചാരിയാകുന്നു.

ധനത്തിനുവേണ്ടി അദ്ധ്വാനിച്ചു ദനം സമ്പാദിച്ചവരായി വളരെപ്പേര്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ ഈ കാണുന്ന നാഗരികതയും പുരോഗതിയും നമ്മുടെ നാടിനുണ്ടാകുമായിരുന്നോ?

സമുദായത്തിന്റേയും ജീവിതത്തിന്റേയും കേന്ദ്രം ഇതിനാല്‍ ഗൃഹസ്ഥാശ്രമിയാകുന്നു. ഉത്കൃഷ്ടമാര്‍ഗ്ഗത്തിലൂടെ ധനസമ്പാദനം നടത്തി ഉത്കൃഷ്ടകാര്യങ്ങള്‍ക്കായി ചിലവാക്കുന്നത്‌ ഒരു തരം ഈശ്വരാരാധനയാകുന്നു.

സല്‍പ്പേരു സമ്പാദിക്കുവാന്‍ ഗൃഹസ്ഥന്‍ എല്ലാവിധത്തിലും അദ്ധ്വാനിക്കണം. അയാള്‍ ചൂതു കളിക്കുകയോ കളവു പറയുകയോ അന്യര്‍ക്കുയ് ദ്രോഹഹേതുവാകുകയോ അരുത്‌.

മനുഷ്യന്‍ പലപ്പോഴും തങ്ങള്‍ക്കു നിര്‍വ്വഹിക്കുവാന്‍ കഴിയാത്ത കാര്യങ്ങളില്‍ ഏര്‍പ്പെടുക നിമിത്തം ഉദ്ദേശ്യസിദ്ധിക്കുവേണ്ടി മറ്റുള്ളവരെ ചതിക്കുന്നു. നമ്മള്‍ ചെയ്യുന്ന ഏതു കാര്യത്തിലും കാലപരിഗണന ആവശ്യമുണ്ട്. ഒരവസത്തില്‍ പരാജയപ്പെട്ടേയ്ക്കവുന്ന ഒരു കാര്യം മറ്റൊരവസത്തില്‍ വലിയ വിജയമായി എന്നു വരാം.

ഗൃഹസ്ഥന്‍ എപ്പോഴും സത്യം പറയുന്നവനായിരിക്കണം. ജനങ്ങള്‍ക്കു ഗുണപ്രദവും പ്രിയങ്കരവുമായ വാക്കുകള്‍ ഉപയോഗിച്ചു സൌമ്യമായി സംസാരിക്കണം. അന്യരുടെ വ്യാപാരങ്ങളെക്കുറിച്ചു സംസാരിക്കരുത്‌.

സത്യം മൃദുപ്രിയം ധീരോ വാക്യം ഹിതകരം വദേത്‌
അത്മൌത്‌കര്‍ഷ്യം തഥാ നിന്ദാം പരേഷാം പരിവര്‍ജ്ജയേത്.


ഗൃഹസ്ഥന്‍ തന്റെ രാജ്യത്തിനു വേണ്ടിയുള്ള യുദ്ധത്തിലോ, മിത്രങ്ങളുടെ പ്രാണരക്ഷാര്‍ഥമോ മരിക്കുന്നുവെങ്കില്‍ അയാള്‍ ധ്യാനം കൊണ്ടു യോഗികള്‍ പ്രാപിക്കുന്ന പദം തന്നെ പ്രാപിക്കുന്നു.
--തുടരും

7 comments:

കേരളക്കാരന്‍ said...

ഇപ്രകാരം തന്നെയാണ്‌ ഗൃഹസ്ഥനു തന്റെ ഭാര്യയോടും ഉള്ള ധര്‍മ്മം. ഭാര്യയെ ശകാരിക്കരുത്‌. അവളെ സ്വന്തം അമ്മയെപ്പോലെ സംരക്ഷിക്കണം. ഏറ്റവും വലിയ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമുള്ള അവസരത്തില്‍ പോലും ഭാര്യയോടു കോപം കാണിക്കുകയോ ഭാര്യയെ അടിക്കുകയോ, ഭാര്യയെ ഉപേക്ഷിക്കുകയോ ചെയ്യരുത്‌.

ന ഭാര്യാം താഡയേത്‌ ക്വാപി മാതൃവത്‌ പാലയേത്‌ സദാ
ന ത്യജേത്‌ ഘോരകഷ്‌ടേപി യദി സാധ്വീ പതിവ്രതാ.

സ്വന്തം ഭാര്യയെയല്ലാതെ അന്യസ്‌ത്രീയെ ദുഷ്ടമായ ഉദ്ദേശ്യത്തോടെ സ്‌പര്‍ശിക്കുന്നവന്‍ അന്ധതാമിസ്രനരകത്തില്‍ പതിക്കുമെന്നാണ്‌ ഭാരതീയ സംസ്കൃതി നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ഈ ശ്ലോകം കൂടി ശ്രദ്ധിക്കുക.

സ്ഥിതേഷു സ്വീയദാരേഷു സ്ത്രീയമന്യാം ന സംസ്‌പൃശേത്
ദുഷ്‌ടേന ചേതസാ വിദ്വാനന്യഥാ നാരകീ ഭവേത്.

ഗൃഹസ്ഥന്‍ സ്ത്രീകളുടെ മുന്നില്‍ വെച്ച്‌ അപമര്യാദയായി സംസാരിക്കരുത്‌. ഒരിക്കലും ആത്മപ്രശംസ ചെയ്യരുത്‌. ധനവും പ്രേമമവും വിശ്വാസവും മധുരഭാഷണങ്ങളും കൊണ്ട്‌ എപ്പോഴും തന്റെ ഭാര്യയെ സന്തോഷിപ്പിക്കുന്നവനാണ്‌ ഗുണവാനായ ഗൃഹസ്ഥന്‍. ഭാര്യക്കു സ്വൈര്യ്ക്കേടുണ്ടാക്കുന്ന യാതൊന്നും ചെയ്യുകയുമരുത്‌. പതിവ്രതയായ ഭാര്യയുടെ പ്രേമം നേടാന്‍ കഴിഞ്ഞ മനുഷ്യന്‍ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ജയം നേടിയിരിക്കുന്നു. അങ്ങനെയുള്ളയാളിന്‌ സര്‍വ്വ

Unknown said...

പ്രിയ ഹരിപ്പാട്ടുകാരാ , ബ്ലോഗ് ഞാന്‍ വീണ്ടും വന്ന് സാവകാശം വായിക്കാം . ഇതിനിടയില്‍ , മതത്തെയും ഭക്തിയെയും പറ്റി നിങ്ങള്‍ ഒരു ബ്ലോഗില്‍ എഴുതിയ കമന്റ് വായിക്കാനിടയായി . ആ കമന്റിനെ അഭിനന്ദിക്കാനാണ് ഇപ്പോള്‍ വീണ്ടും ഇവിടെ വന്നത് . നേരത്തെ വന്നിരുന്നു .
സസ്നേഹം,

താരകം said...

സാരോപദേശങ്ങള്‍ അറ്റങ്ങിയ ഈ പോസ്റ്റ് സര്‍വ്വര്‍ക്കും പ്രയോജനപ്രദം തന്നെ.

ഗുരുജി said...

ഗൃഹസ്ഥന്റെ വലിയ കര്‍ത്തവ്യമെന്നത്‌ ഉപജീവനത്തിനു വേണ്ടതു സമ്പാദിക്കുകയാകുന്നു. എന്നാല്‍ അതു ചെയ്യുന്നതു കളവുപറഞ്ഞോ, അന്യരെ ചതിച്ചോ, അന്യരുടേതു തട്ടിപ്പറിച്ചോ ആകാതിരിക്കാന്‍ സൂക്ഷിക്കണം. ഗൃഹസ്ഥാശ്രമിയുടെ ജീവിതം തന്നെ ആശ്രയിച്ചിരിക്കുന്നവരെ സേവിക്കാനുള്ളതാണെന്നു ഓര്‍മ്മയുണ്ടായിരിക്കണം.

അമ്മയും അച്ഛനും പ്രത്യക്ഷദൈവങ്ങളാണെന്നറിഞ്ഞ്‌ ഗൃഹസ്ഥന്‍ അവരെ സര്‍വദാ സന്തോഷിപ്പിക്കണം. അമ്മയും അച്ഛനും പ്രസാദിച്ചാല്‍ സാക്ഷാത്‌ ഈശ്വരന്‍ പ്രസാദിച്ചു. മാതാപിതാക്കളോട്‌ ഒരിക്കലും പരുഷമായ വാക്കുകള്‍ പറയാത്തവനാണ്‌ യഥാര്‍ത്ഥത്തില്‍ ഉത്തമ ഗൃഹനാഥന്‍.
--വളരെ നല്ല പോസ്റ്റ്..ഇതിങ്ങനെ തുടരുക

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ ഹരിപ്പാട്ടുകാരന്‍,

വളരെ നല്ല പോസ്റ്റ്‌. നന്ദി.
ഇതും വേണമെങ്കില്‍ കൂട്ടി വായിക്കാവുന്നതാണ്‌

ഇസ് ലാം വിചാരം said...

താങ്കളുടെ ബ്ലോഗ് വായിക്കാറുണ്ട്.
നന്നാകുന്നുണ്ട്.
ഒരാഴ്ചയായി ഞാനും ബ്ലോഗിത്തുടങ്ങിയിരിക്കുന്നു...
സന്ദര്‍ശിക്കില്ലേ?
ഒന്നു കമന്റുകയില്ലേ?

ജ്വാലാമുഖി said...

Very good article friend!!